നിത്യായനം

ഫെബ്രുവരി 20, 2007

മഹാന്‍മാര്‍ പറയുന്നതും മണ്ടന്‍മാര്‍ കേള്‍ക്കുന്നതും

Filed under: തരംതിരിക്കാത്ത — nithyan @ 10:03 am

തോക്കെടുത്തവന്‍ കൊലവിളി നടത്തുന്നത്‌ സ്വാഭാവികം. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ വാഴക്കൈ ഒടിയുമ്പോള്‍ ശ്വാസം പോവുന്നവരാണ്‌ കൊലവിളി നടത്തുക. ജീവിതത്തില്‍ തോക്കു കണ്ടിട്ടില്ലാത്തവരും തോക്കെന്നുകേട്ടാല്‍ പിന്നെ മൂത്രനാഡിയുടെ ടാപ്പ്‌തന്നെ തെറിച്ചുപോകുന്നവരും അതില്‍ അണിചേരുകയുമാണ്‌ പതിവ്‌.

ദൃശ്യമാദ്ധ്യമങ്ങളിലെ പിണറായിയുടെ ഫോട്ടോയോടൊപ്പം ഒരു റിവോള്‍വറിന്റെ ചിത്രം കൂടിച്ചേര്‍ത്തുകൊണ്ട്‌ ചാനലുകാര്‍ ആഘോഷിച്ചു. വിലക്കയറ്റവും എ.ഡി.ബിയും ലാവ്‌ലിനും പഴയ പന്നിയെ അനുകരിച്ച്‌ കുന്നുകയറി. നായും കുറുക്കനും അടിച്ചു പന്നി കുന്നുകയറി എന്നല്ലേ പ്രമാണം.

റിവോള്‍വര്‍ സഹിതമുള്ള പിണറായിയുടെ തല കണ്ടപ്പോള്‍ ഞെട്ടിപ്പോയവര്‍ ചില്ലറയൊന്നുമല്ല. ഞങ്ങളിനിയെന്തിന്‌ ജീവിക്കണം എന്നുംപറഞ്ഞ്‌ ബോംബെയിലൊക്കെയുള്ള മഹാന്മാരായ ആളുകള്‍ സ്വന്തം നെഞ്ചിലേക്ക്‌ പിടിച്ചിട്ടുണ്ടാവണം. സുരക്ഷിതരായി ഗള്‍ഫിലും പാക്കിസ്ഥാനിലുമൊക്കെയുള്ളവര്‍ ഗാന്ധിമാര്‍ഗത്തില്‍ ചരിക്കുവാനും തീരുമാനിച്ചിട്ടുണ്ടാവണം.

ചെറ്റപ്പുരയില്‍ തളര്‍ന്നുകിടന്നുറങ്ങുന്ന ദരിദ്രവാസിയെ വലിച്ചുപുറത്തിട്ട്‌ പാര്‍ട്‌സ്‌ പാര്‍ട്‌സാക്കി വിപ്ലവം നടത്തുന്നവര്‍ കിട്ടിയ ചുമരിലെല്ലാം വരച്ചുവെക്കുന്ന ഒരു ചിത്രമുണ്ട്‌ – ലോകം കണ്ട എക്കാലത്തെയും മഹാനായ വിപ്ലവകാരി ഏണസ്‌റ്റോ ചെ ഗുവേറ. കുരുടന്‍ ആനയെപരിചയപ്പെട്ടതുപോലെ കേരളത്തിലെ വിപ്ലവകാരികള്‍ക്ക്‌ ചിരപരിചിതനായ ചെ. ചെയുടെ പ്രതിരൂപമായി ഇപ്പോള്‍ പിണറായി.

ഇതിനുമുമ്പ്‌്‌ ആരെല്ലാം വിമാനത്താവളത്തില്‍ ലോകസമാധാനത്തിന്റെ ഐശ്വര്യമുള്ള ഈ ആയുധവും അതില്‍ നിന്നും ബഹിര്‍ഗമിക്കേണ്ടുന്ന സന്ദേശങ്ങളുടെ തിരമാലകളുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. പിടിക്കപ്പെട്ടിട്ടുണ്ട്‌.

ദേവഗൗഡരുടെ പഴയ ഉയിര്‍തോഴന്‍ ഇബ്രാഹിം മുതല്‍ ഇങ്ങ്‌ കേരളത്തിലെ സ്‌മാരകശിലകളുടെ അവകാശി പുനത്തില്‍ കുഞ്ഞബ്ദുള്ള വരെ. കലാപകാരന്‍മാര്‍ മുതല്‍ കലാകാരന്‍മാര്‍ വരെ സാഷ്യലിസം യാഥാര്‍ത്ഥ്യമാക്കി തോക്കുമെടുത്തുനടക്കുന്നു.

പിണറായിയുടെ കൈയ്യിലാണെങ്കില്‍ തോക്കില്ലാ ഉണ്ടമാത്രം. തോക്കില്ലാ ഉണ്ടയും ഉണ്ടയില്ലാ തോക്കും ഇരട്ടപെട്ട സഹോദരന്‍മാരാണ്‌. തികച്ചും നിരുപദ്രവകാരികള്‍.

തോക്കില്ലാ ഉണ്ട എന്നുപറഞ്ഞാല്‍ കമ്മ്യൂണിസം വിത്തൗട്ട്‌ ഏകാധിപത്യം. യാതൊരു പ്രയോജനവുമില്ല. കേരളത്തിലെ പോലെതന്നെ. ആചാര്യന്‍മാര്‍ക്കൊരു വിപ്ലവം നടത്തണമെന്നുതോന്നിയാല്‍ അംശം അധികാരിയുടെ സര്‍ട്ടിഫിക്കറ്റും പോലീസ്‌ പെര്‍മിഷനും വേണ്ടുന്ന അവസ്ഥ. ആ അവസ്ഥയെ പ്രതീകാത്മകമായി കാണിക്കുകയാണ്‌ പിണറായി ചെയ്‌തത്‌.

ഒരാള്‍ വിപ്ലവകാരിയായി ജനിച്ചുപോയതുകൊണ്ട്‌ പോസ്‌റ്റ്‌മോഡേണ്‍ കലാകാരനായിക്കൂടെന്ന്‌ ഏതെങ്കിലും ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ടോ? അങ്ങിനെയുള്ള ഒരാളെ കിട്ടിയതുതന്നെ ഭാഗ്യം. ടോര്‍ച്ചില്‍ ബാറ്ററികയറ്റുന്നതുപോലെ നാലവാര്‍ഡുകള്‍ താമസംവിനാ കൊടുക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ നിര്‍ത്തിപ്പൊരിക്കുകയല്ല.

കമ്മ്യൂണിസ്റ്റുകാര്‍ക്കെന്തിനാണ്‌ തോക്ക്‌ എന്നാണിപ്പോഴത്തെ ചോദ്യം. കാണുന്നവരെല്ലാം കമ്മ്യൂണിസ്റ്റുകാരാണെങ്കില്‍ വിപ്ലവമില്ലാതെ തന്നെ നാട്‌ നന്നായേനെ എന്നതുവേറെ കാര്യം.

എന്തായാലും തോക്കുകൊണ്ടല്ലാതെ പിന്നെ വിപ്ലവം നടത്തുക നാക്കുകൊണ്ടാണോ? പണ്ട്‌ റഷ്യന്‍ വിപ്ലവം നടക്കുമ്പോള്‍ വിപ്ലവകാരികള്‍ ചിന്ന ചിന്ന സംശയങ്ങളുമായി ട്രോട്‌സ്‌കിയുടെ അടുത്തെത്തിയിരുന്നു. ഒറ്റ മറുപടിയാണ്‌ ട്രോട്‌സ്‌കി കൊടുത്തത്‌ – “വാക്കുകള്‍ പരാജയപ്പെടുന്നിടത്ത്‌ തോക്കുകള്‍ ഉപയോഗിക്കൂ”. ട്രോട്‌സ്‌കിക്കുമുന്നില്‍ വാക്കുകള്‍ പരാജയപ്പെട്ടപ്പോള്‍ സ്‌റ്റാലിന്‍ എടുപ്പിച്ചത്‌ത്‌ മഴുവായിരുന്നുവെന്നത്‌ വേറൊരു സത്യം.

മഹാന്‍മാര്‍ ഒന്നുപറയും മണ്ടന്‍മാര്‍ വേറൊന്ന്‌ കേള്‍ക്കും. അതാണ്‌ ചരിത്രത്തിന്റെ പരാജയം. ചരിത്രപുരുഷന്‍മാരുടെയും. `വാക്കുകള്‍ പരാജയപ്പെടുന്നിടത്ത്‌ തോക്കുകള്‍ ഉപയോഗിക്കൂ` എന്നത്‌ ഇവിടെ വരുമ്പോഴേക്കും ചുരുങ്ങിയത്‌ പറഞ്ഞാല്‍ കേള്‍ക്കാത്തോന്റെ കാലടിച്ചാട്ടണം എന്നായി. അപ്പോള്‍ തോക്കുമാത്രമല്ല മിസൈലും വേണ്ടിവന്നെന്നിരിക്കും.

പണ്ട്‌ നമ്മുടെ ശത്രു മലേറിയയും വസൂരിയും പ്ലേഗുമായിരുന്നു. പാമ്പും പേപ്പട്ടിയുമായിരുന്നു. കണ്ണിലെ കൃഷ്‌ണമണിപോലെ കര്‍ഷകരും തൊഴിലാളികളും നേതാവിനെ സംരക്ഷിക്കുമായിരുന്നു.

കാലം മാറി. കഥ മാറി. വര്‍ഗശത്രു മിത്രമായി ഭവിച്ചപ്പോള്‍ വര്‍ഗംതന്നെ ശത്രുവായി മാറുന്നത്‌ സ്വാഭാവികം. വെള്ളത്തിലെ മീനിനെപ്പോലെയായിരിക്കണം ജനങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്‌റ്റുകാരന്‍ എന്നാണ്‌ ഹോചിമിന്റെ പ്രസിദ്ധമായ വാചകം. അതിവിടെയെത്തുമ്പോഴേക്കും വെള്ളത്തിലെ സ്രാവിനെപ്പോലെയായിരിക്കണം കമ്മ്യൂണിസ്‌റ്റുകാര്‍ എന്നായില്ലെങ്കിലേ അത്ഭുതമുള്ളൂ. ലാല്‍സലാം.

ഫെബ്രുവരി 15, 2007

സമ്പാദിക്കൂ ടാക്‌സൊഴിവാക്കൂ

Filed under: തരംതിരിക്കാത്ത — nithyan @ 11:32 am

വന്ന വരുമാനം മൊത്തമായും ചില്ലറയായും ലൂട്ടിമസ്സാക്കി കൊല്ലത്തില്‍ മുന്നൂറ്റിയറുപത്തിയഞ്ചും പിന്നെയൊരു കാല്‍ ദിനവും കൂടി മനസ്സമാധാനത്തോടെ ഉറങ്ങുന്നവനാണ്‌ ഈയുള്ളവന്‍.

അങ്ങിനെ മാസാമാസം കൃത്യമായും കൈയ്യില്‍ വരുന്ന പാക്കനാരുടെ ആളെക്കൊല്ലിയെ വലിയ അത്യാപത്തൊന്നും സംഭവിക്കാതെ നിര്‍വീര്യമാക്കിയ സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ്‌ അക്കൗണ്ട്‌സ്‌ ഓഫീസറുടെ വിളി വന്നത്‌.
അക്കടലാസ്‌ കിട്ടീലല്ലോ?

വരുന്ന കടലാസെല്ലാം അപ്പപ്പോള്‍ തന്നെ വന്നവഴിക്കും ചിലത്‌ ട്രാഫിക്‌ പോലീസുകാരനെപ്പോലെ മനസ്സില്‍ തോന്നിയവഴിക്കും തിരിച്ചുവിടുന്നതുകൊണ്ട്‌ ഏതുപേപ്പര്‍ എന്നു ചോദിക്കേണ്ടിവന്നു.

‌നിങ്ങളുടെ ഇന്‍കം ടാക്‌സിന്റെ പേപ്പറേ?
എനിക്കോ? ഇന്‍കം ടാക്‌സോ? എന്നുതിരിച്ചുചോദിച്ചു.

എട്ടായിരത്തി എത്രക്കോ മുകളില്‍ ഗ്രോസ്‌ സാലറിയുണ്ടല്ലോ നിങ്ങള്‍ക്ക്‌. എന്നാല്‍ പറയ്‌ കൂട്ടിനോക്കാം? എന്നു മറുതലശബ്‌ദം.

എല്‍.ഐ.സി.യിലെത്ര അടക്കുന്നു??
കൃത്യമായൂം 478 രൂപ

പിന്നെയെന്താണ്‌ സമ്പാദ്യം??
കുച്ച്‌ നഹി.

കീബോര്‍ഡില്‍ വിരലമര്‍ന്നതിന്റെ റിസല്‍ട്ട്‌ ഫോണിലൂടെ വന്നു. ?മാര്‍ച്ച്‌ 25നുള്ളില്‍ 10000 രൂപ എന്‍.എസ്‌.സിയില്‍ നിക്ഷേപിക്കണം. അല്ലെങ്കില്‍ നികുതി പിടിക്കും.?

സന്തോഷം. ഒരു ബീഡിക്കിരക്കുന്നതിന്‌ ലോകാംഗീകാരമുണ്ട്‌. 10000 രൂപക്ക്‌ ഇരന്നുനടക്കുന്നതിലും ഭേദം എന്തുകൊണ്ടും മാനം മര്യാദയായി നികുതിയടക്കുന്നതുതന്നെയല്ലേ. എന്നാലും എന്തോ ഒരു ദഹനക്കേട്‌.

കിട്ടിയതൊന്നും ഭഗവതിയുടെ ഉണ്ണിയപ്പം പോലെ ബാക്കിയായ ഒരു ചരിത്രമില്ല. ഉണ്ണിയപ്പം ബാക്കിയായാല്‍ ഭഗവതിക്കാണ്‌ അതിന്റെ കുറച്ചില്‍. ഉണ്ണിയപ്പം കാശാക്കി ഭഗവതി ബാങ്കിലിടാറുമില്ല.

അതൊക്കെ ആലോചിച്ച്‌ മനസ്സമാധാനത്തോടെ ചിരിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ നമ്മുടെ സീനിയറിന്റെ വരവ്‌. അക്കൗണ്ട്‌സില്‍ പേപ്പര്‍ കൊടുത്തു. ഭാഗ്യത്തിന്‌ രക്ഷപ്പെട്ടു.

നമ്മളെക്കാളും മാസത്തില്‍ 3000 കൂടുതല്‍ എണ്ണിവാങ്ങിയിട്ടും ടാക്‌സില്ല. വാഴ്‌ത്തപ്പെട്ടവന്‍. നീതാന്റ്‌റാ ഭാരതീയന്‍ എന്നുപറഞ്ഞ്‌ അഭിനന്ദിക്കണമെന്നുതോന്നി.

മൂപ്പര്‍ തുടര്‍ന്നു. ഹൗസിങ്‌ ലോണ്‍ എടുത്തതുകൊണ്ട്‌ ഞമ്മക്ക്‌ ടാക്‌സ്‌ അടക്കേണ്ട കാര്യമില്ല. പിന്നെ ലേശം അരിഷ്‌ടിച്ച്‌ വച്ചതുകൊണ്ട്‌ എന്‍.എസീലും കൊറച്ചിടാന്‍ പറ്റി ഇക്കൊല്ലം.

കിട്ടിയത്‌ മൊത്തം സമ്പാദ്യമാക്കി. സ്വന്തമായി പറമ്പായി. വീടും വെച്ചു. അതുകൊണ്ട്‌ സര്‍ക്കാര്‍ മൂപ്പരെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇന്‍കം ടാക്‌സിന്‌ വീരസ്വര്‍ഗവും.

നമുക്കും കിട്ടി ജനത്തിന്റെ നികുതിപ്പണം. അതില്‍ ഒരു ചില്ലിക്കാശ്‌ ബാക്കി വെക്കാതെ ജനത്തിനുതന്നെ തിരിച്ചുകൊടുത്തു. ബാക്കി കടവും പറഞ്ഞു.

ഊരുചുറ്റിയ വകയില്‍ 20% കുടുംബം നോക്കിയ വകയില്‍ 40% പൊതുജനം റസീറ്റുമൂറിച്ചും അല്ലാതെയും പിരിച്ചവകയില്‍ 10% ബാക്കി അലവലാതിത്തരങ്ങള്‍ക്കായി ഒരു 30%. അലവലാതിത്തരങ്ങളില്‍ പെടാത്തത്‌ കടമായി രൂപാന്തരം പ്രാപിച്ചത്‌ കൃത്യം 36000രൂപ. അതുതിരിച്ച്‌ നമുക്കല്ലേ സര്‍ തരേണ്ടത്‌? ഏതുകോടതിയിലും തെളിയിക്കാവുന്ന നഗ്നസത്യം.

വകുപ്പുതന്നെ ഒരു വിശ്വാസത്തിന്റെ പുറത്തല്ലേ സര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. സത്യവും വിശ്വസവും രണ്ടാണുതാനും. അമ്മ സത്യവും അച്ഛന്‍ വിശ്വാസവും എന്നപോലെ. വിശ്വാസം എപ്പോഴും സത്യമാവണമെന്നില്ല.

പൂര്‍വ്വാശ്രമത്തില്‍ നാലെണക്ക്‌ ഗതിയില്ലാതിരുന്നവര്‍ പലരും നിസ്വാര്‍ത്ഥ ജനസേവനം നടത്തി കോടികളുണ്ടാക്കിയെന്നത്‌ സത്യം. ഇല്ലായെന്നത്‌ വിശ്വാസവും. വിശ്വാസത്തിന്റെ പുറത്തല്ലേ സര്‍ അവര്‍ റോഡിലിറങ്ങി നടക്കുന്നത്‌.

ചണ്ടി അടിച്ചുകൂട്ടുന്നത്‌ തീ കായുവാനാണെന്നത്‌ സത്യം. അപ്പോള്‍ തീര്‍ച്ചയായും അവശേഷിക്കുക വെണ്ണീറായിരിക്കും. രാസമാറ്റം. ചണ്ടി വെണ്ണീറാവുകയല്ലാതെ വെണ്ണീര്‍ ചണ്ടിയായ ചരിത്രമില്ല. ശമ്പളം എന്‍.എസ്‌.സിയായതും വീടായതും പറമ്പായതും തികച്ചും ഭൗതീകമാറ്റമല്ലേ സര്‍? അതില്‍നിന്നുമുള്ള വരുമാനം കൊണ്ട്‌ നികുതിയടക്കാവുന്നതല്ലേയുള്ളൂ.

ഫെബ്രുവരി 13, 2007

വ്യാപാരമേ ഹനനമാം……..

Filed under: തരംതിരിക്കാത്ത — nithyan @ 5:33 am

മനുഷ്യന്റെ തലയുടെ വില കുത്തനെ ഇടിയുന്നുണ്ടെങ്കിലും സസ്യലതാദികളുടെ വില തിരിഞ്ഞുനോക്കാതെ മേലോട്ടു പോകുന്നതാണ്‌ ഒരാശ്വാസം. മനുഷ്യനില്ലെങ്കിലും വില പച്ചക്കറിക്കുണ്ടല്ലോ?

കേരളത്തിലെ ആളുകളുടെ തലക്ക്‌്‌ താങ്ങുവില നിശ്ചയിക്കണമെന്ന ഒരഭിപ്രായം പൊതുവിലുണ്ട്‌. കേരളത്തിലെ തേങ്ങയെ എണ്ണക്കുരുവാക്കണമെന്നും ചക്കയെ ദേശീയഫലമാക്കണമെന്നും അതിനെല്ലാം തറവില നിശ്ചയിക്കണമെന്നുമാണ്‌.

അങ്ങുനിന്നുമിങ്ങോട്ടുവരുന്നതിനൊന്നും ഇത്‌‌ ബാധകവുമാവരുത്‌ എന്നതാണ്‌ നമ്മുടെ ആശയും അഭിലാഷവും. ഇതെല്ലാം തല്‌ക്കാലം മാറ്റിവെക്കുക.

എലിബാണം മേലോട്ടുപോവുകയല്ലാതെ താഴോട്ടുവരുന്ന ഒരു പ്രതിഭാസമില്ല. സാധനവിലയും അങ്ങിനെയാണ്‌. പച്ചക്കറിവില കൂടിയാല്‍ ഹോട്ടലുകാര്‍ വിലകയറ്റും. ഒരു തക്കാളിക്ക്‌ രണ്ടുരളുക്കിഴങ്ങും നാലുള്ളിയും ഫ്രീയായി കൊടുത്താലും സമൂസക്ക്‌ നാലണ കുറയുന്ന ഒരു സമ്പ്രദായം തല്‌ക്കാലം പ്രചാരത്തിലില്ല.

കേരളത്തില്‍ ഇപ്പോഴും ഈ പച്ചക്കറിയാകെ ഉണ്ടാക്കി എത്തിക്കുന്ന തമിഴന്‌ രണ്ടുകോണകം ഒന്നായി വാങ്ങുവാനുള്ള ഗതി അന്നുമില്ല ഇന്നുമില്ല.

ഒരുകിലോ തക്കാളിക്ക്‌ കേരളത്തിലെ ആര്യഗോത്രക്കാര്‍ മുപ്പതു സ്വര്‍ണനാണയങ്ങള്‍ നല്‌കിയാലും തമിഴകത്തെ നട്ടുനനച്ച ദ്രാവിഡന്‌ തടയുക 30 വെള്ളിക്കാശായിരിക്കും. മുല്ലപ്പെരിയാറിലെ വെള്ളം കട്ടു എന്നൊരു ദുഷ്‌പേര്‌ ഫ്രീയും.

അപ്പോള്‍ ഈ വില ആരാണ്‌ വര്‍ദ്ദിപ്പിച്ചത്‌? അല്ലെങ്കില്‍ ആരായിരിക്കണം ?

തീര്‍ച്ചയായും വ്യാപാരികളാണെന്ന്‌ ഈയുള്ളവന്‍ പറയുന്നില്ല. അവര്‍ സത്യസന്ധന്‍മാരാണ്‌. ഹരിശ്ചന്ദ്രന്റെ നേരവകാശികള്‍. ഒരോ അഞ്ചുകൊല്ലത്തേക്കും കേരളഭരണം പാട്ടത്തിനെടുക്കുന്ന എല്‍.യൂ.ഡി.എഫുകാര്‍ക്കൊക്കെ നന്നായി അറിവുള്ള സംഗതിയുമാണ്‌.

പൂര്‍വ്വാശ്രമത്തിലെ കാട്ടുകള്ളന്‍മാര്‍ വരെ കേരളത്തിന്റെ മണ്ണില്‍ കാലുകുത്തിയാല്‍ മതി. ഈ പവിത്രമായ മണ്ണ്‌ അവരെ ഹരിശ്ചന്ദ്രന്‍മാരാക്കി മാറ്റും. കേരളം അങ്ങിനെയാണ്‌.

പണ്ട്‌ കടല്‍ക്കൊള്ളക്കാരനായ ഗാമ മുതല്‍ ഇപ്പോള്‍ കാലുമാത്രമല്ല തലയും കുത്തിനില്‍ക്കുന്ന എ.ഡി.ബിക്കാര്‍ വരെ ഉദാഹരണമായുണ്ട്‌. കൊള്ളക്കാരന്‌ ആരെങ്കിലും സ്‌മാരകം പണിയുമോ? ഇല്ല. മഹാനായ ഗാമക്കിവിടെ സ്‌മാരകമില്ലേ? കോഴിക്കോട്ട്‌ ഇന്നത്തെ മഹാന്‍മാരും നാളെ മഹാന്‍മാരാകേണ്ടവരും ഇരുന്ന്‌ രാജ്യത്തെ നേരായ പാതയിലേക്ക്‌ പലപ്പോഴും നയിക്കുന്നത്‌ ടാജിലെ വാസ്‌കോഡഗാമാ ഹാളിലിരുന്നിട്ടാണ്‌. ആ ഗാമ കച്ചവടക്കാരനായിരുന്നില്ലേ. പഴയ സാമൂതിരിയുടെ സാമ്രാജ്യം കുളംതോണ്ടിയതിനുള്ള ബഹുമതിയല്ലേ കിട്ടിയത്‌. കുഞ്ഞാലിമരയ്‌ക്കാറുടെ കുടില്‌ സംരക്ഷിക്കാനാളില്ലാതെ പോയതുപോലെയാണോ? കേരളം അങ്ങിനെയാണ്‌.

ഇപ്പോള്‍ എ.ഡ.ബിക്കാര്‍. കംപ്ലീറ്റ്‌ വ്യവസ്ഥകളുടെ എന്‍.എച്ച്‌. 47 ന്റെ നീളം വരുന്ന ചാര്‍ട്ടാണ്‌ ഡി.വൈ.എഫ്‌ ഐ യുടെ പേരുകേട്ടപ്പോള്‍ തന്നെ കത്തിച്ച്‌ ഭസ്‌്‌മം ഭാരതപ്പുഴയിലൊഴുക്കിയത്‌. കേരളം അങ്ങിനെയാണ്‌.

അതുകൊണ്ടുതന്നെ ഈ ഹരിശ്ചന്ദ്രന്‍മാരെ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന വേതാളങ്ങളാവരുത്‌ ഉദ്യോഗസ്ഥന്‍മാര്‍ എന്ന സമീപനം എത്രയും ശ്ലാഘനീയം.

എല്ലാ പട്ടിയും പേപ്പട്ടിയല്ല. എന്നാല്‍ എല്ലാ പേപ്പട്ടിയും പട്ടിയാണ്‌ താനും. അതുകൊണ്ട്‌ യഥാര്‍ത്ഥ വിവരം കിട്ടിയാല്‍ ചില്ലറ പ്രഹസനം (അംഗ്രേസിയില്‍ ഇതിന്‌ റെയ്‌്‌ഡ്‌ എന്നുപറയും) ആവാമെന്നും സങ്കീര്‍ത്തനങ്ങളില്‍ പറയുന്നുണ്ട്‌.

`യഥാര്‍ത്ഥ വിവരം` കിട്ടുകയാണ്‌ പിന്നത്തെ പ്രശ്‌നം. അബന്ധത്തില്‍ റെയ്‌്‌ഡ്‌ നടത്തി പണ്ട്‌ മത്തായി പള്ളീലച്ചനോട്‌ പറഞ്ഞതുപോലെ വല്ലതും സംഭവിച്ചാല്‍ ആരായിരിക്കും ഉത്തരവാദികള്‍.

അച്ചന്‍ മത്തായിയോടു ചോദിച്ചു. `മത്തായീ നീ മദ്യപിച്ചിട്ടുണ്ടോ?`
മത്തായി: `കര്‍ത്താവേ വെള്ളം നീ വീണ്ടും വീഞ്ഞാക്കിയോ? അദ്‌ഭുതം കര്‍ത്താവ്‌ വീണ്ടും പ്രവര്‍ത്തിച്ചൂന്നാച്ചോ തോന്ന്‌ണേ`

വെള്ളം വീഞ്ഞാക്കുവാനേ കര്‍ത്താവിനെക്കൊണ്ടുപറ്റിയിട്ടുള്ളൂ. വീഞ്ഞുമൊത്തം വെള്ളമാക്കിമാറ്റി കര്‍ത്താവിനെ സൈഡാക്കിയതിന്റെ പേറ്റന്റ്‌ വ്യാപാരികള്‍ക്കാണ്‌.

വ്യാപാരികള്‍ പാവപ്പെട്ടവരാണെന്നുള്ളതിന്‌ ഒരുപാട്‌ തെളിവുകളുണ്ട്‌. ഉടുതുണിക്ക്‌ മറുതുണിയുള്ളവനാണെങ്കില്‍ ഹരിശ്ച്‌ന്ദ്രന്‍ നികുതി അടക്കാതിരിക്കുമോ? കണക്കുപ്രകാരം അടക്കാനുള്ള ആനയുടെ വാലുമാത്രം പിരിച്ചാല്‍ മതി ആയിരം കോടിക്കൊരു മുടക്കവുമില്ല.

വ്യാപാരികള്‍ സത്യസന്ധന്‍മാരായതുകൊണ്ട്‌ തീര്‍ച്ചയായും ഈ കണക്കുപുസ്‌തകം കൈയ്യിലുള്ളവരായിരിക്കണം കള്ളന്‍മാര്‍ അല്ലെങ്കില്‍ ചുരുങ്ങിയത്‌്‌ അവര്‍ക്കു കഞ്ഞിവെക്കുന്നവര്‍.

പാമ്പാട്ടിയും പാമ്പൂം പോലെയാണ്‌ ഭരണവും വ്യാപാരവും. അസോസിയേഷന്‍ എന്ന മകുടിയിലൂടെ വ്യാപാരികള്‍ തലയാട്ടി ഊതും. ഊമയും ബധിരനും സര്‍വ്വോപരി വായതുന്നിക്കെട്ടിയതുമായി നാഗരാജന്‍ ആടിത്തിമര്‍ക്കും. പിന്നെ പുറം ലോകം കാണാത്ത കൂട്ടയ്‌്‌ക്കകത്ത്‌ കയറിക്കിടന്നുകൊള്ളും.

സ്വര്‍ണക്കടക്കാരാണ്‌ ഏറ്റവും സത്യസന്ധര്‍. ഒരു ദിവസത്തെ ഒരൂ കടയിലെ ശരാശരി വില്‌പന ഒരു പവനാണ്‌. ഈ ഒരു പവന്‍ വിറ്റിട്ടുവേണം ജനകോടികളുടെ വിശ്വെശ്‌ത്ഥ ശ്‌ഥാപനക്കാര്‍ക്കും മറ്റും കഞ്ഞികുടിക്കാന്‍. ടെന്നീസ്‌ സുന്ദരിക്കും സിനിമാസുന്ദരന്‍മാര്‍ക്കും നാണം മറക്കുവാനും.

കൃഷിഭൂമി കുറഞ്ഞുവരുന്നു. ഉല്‌പാദനവും കുറഞ്ഞുവരുന്നു. രേഖകളിലെ കൃഷിക്കാരുടെ എണ്ണത്തിനുമാത്രം വലിയ കുറവൊന്നുമില്ല.

എല്ലാവരും കൂടി സഹകരിച്ചാണ്‌ കേരളത്തില്‍ എപ്പോഴും നിയമത്തെ അതിന്റെ വഴിക്ക്‌ നടത്തുവാന്‍ സഹായിക്കുക. പതറിവീഴാതെ കുത്തിനടക്കുവാന്‍ വടി, തലചായ്‌ക്കുവാന്‍ കല്ല്‌ തുടങ്ങിയ സാമഗ്രികള്‍ എടുത്തുകൊടുക്കേണ്ട ചുമതല യുവജനവിഭാഗങ്ങളുടേതാണ്‌. എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം കൊണ്ട്‌ കൃഷി തിരിഞ്ഞുനോക്കാതെ നടന്നു. പാടം നികന്നു മണിസൗധങ്ങളായി. പാര്‍ട്ടി ആഫീസുകളായി. പെട്രോള്‍ പമ്പുകളായി.

ചുരുക്കിപ്പറഞ്ഞാല്‍ കൊടികെട്ടാനുള്ള വടി കായ്‌ക്കുന്ന മരങ്ങള്‍ മാത്രം നാട്ടില്‍ കൃഷിചെയ്‌താല്‍ മതി. പപ്പായ മരത്തോടും വിരോധമില്ല. അത്യാവശ്യം പന്തം കൊളുത്തി പ്രകടനം നടത്താന്‍ ഉപകരിക്കും. അതിന്റെ കൈയില്‍ എണ്ണയൊഴിച്ച്‌ അറ്റത്ത്‌ ചേരിനിറച്ചടച്ച്‌ ഇരുട്ടത്ത്‌‌ തീക്കൊടുത്താല്‍ ചുരുങ്ങിയത്‌ അപ്രദേശത്തെ ആളുകള്‍ ബോധവല്‌ക്കരിക്കപ്പെടുന്നതാണ്‌. അതായത്‌ ശരിയായ ബോധിവൃക്ഷം. അതുകൊണ്ട്‌ ഇത്‌ രണ്ടും മാത്രം മതി. ബാക്കിയെല്ലാം തമിഴകത്തെ കോണകവാലകള്‍ ഇങ്ങോട്ടയച്ചുകൊള്ളും.

ഇപ്പോഴും ഇവിടെ കാര്‍ഷികസര്‍വ്വകലാശാല എന്നൊന്നുണ്ട്‌. വെറും കാര്‍ഷികം മാത്രം പഠിപ്പിക്കുകയാണെങ്കില്‍ പിന്നെന്തിന്‌ സര്‍വ്വകലാശാല എന്നുപറയണം. അതുകൊണ്ട്‌ പുതിയ സിലബസ്സില്‍ ‘ക്രമക്കേടു’ കൂടി ഉള്‍പ്പെടുത്തി സംഗതി വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. കാര്‍ഷികത്തിനുപകരം നാളെ ക്രമക്കേടുകലാശാല എന്നറിയപ്പെട്ടാലും അദ്‌ഭുതപ്പെടുവാനൊന്നുമില്ല. കൊള്ളിവെപ്പും കൃഷിയാണല്ലോ. കാര്‍ഷികകേരളം മുന്നോട്ടുതന്നെ നടക്കട്ടെ. കല്ലും വടിയുമായി നേരെനടത്താന്‍ നമ്മള്‍ പിന്നിലും.

വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
കഴുകനെന്നും ബത കപോതമെന്നും. (ആശാന്‍)

ജനുവരി 18, 2007

ഭരണകൂടം കൊഴിഞ്ഞുവീഴുന്നതിന്റെ ഒന്നാം ഘട്ടം

Filed under: തരംതിരിക്കാത്ത — nithyan @ 12:43 pm

മലയാളസാഹിത്യം ഒരുപാട് ന്യായങ്ങള്‍ കൊണ്ട് ഇപ്പോള്‍ത്തന്നെ സമ്പന്നമാണ്. ശുനക പുച്ഛന്യായം, താഡിബീഡിന്യായം തുടങ്ങിയ ന്യായങ്ങളുടെ പട്ടികയില്‍ ഒന്നുകൂടിലാവ്ലിന്‍ ന്യായം.

രാജ്യത്തിന്റെ ഗ്രവിമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. സാമ്പത്തീകം മാത്രമല്ല സാഹിത്യവും അഭിവൃദ്ധിപ്പെടണം. അതുകൊണ്ടു ഒരു ചെറിയ സംഭാവന മലയാള സാഹിത്യത്തിനും കൊടുത്തു.യുഡിഎഫ് ആദ്യം കരാറില്‍ ഒപ്പിട്ടു. അതുകൊണ്ട് എല്‍.ഡി.എഫിനു പിന്‍മാറാന്‍ പറ്റിയില്ല. സായിപ്പ് വരച്ചുകൊടുത്തിടത്തൊക്കെ കാപ്പിരിമാരും വരച്ചു. കരാറുകാര്യം അങ്ങിനെയാണ്. യു.ഡി.എഫ് പറഞ്ഞത് എല്‍.ഡി.എഫ് നടപ്പിലാക്കും.

യു.ഡി.എഫ് പിന്നീട് വേറൊരു സംഗതി ഒപ്പിട്ടു. സി.ബി. അന്വേഷണം. അതങ്ങു പള്ളീപ്പോയി പറഞ്ഞാല്‍ മതീന്ന്‍ എല്‍.ഡി.എഫും. അതായത് കരാറില്‍ നിന്നും പിന്നോട്ടില്ല. അന്വേഷണത്തിന് മുന്നോട്ടുമില്ല.

മോഷ്ടിക്കാം അന്വേഷിക്കരുത്. ന്യായമാണ് ചരിത്രത്തില്‍ നാളെ ലാവ്ലിന്‍ ന്യായം എന്നറിയപ്പെടുക.

കേരളത്തിലെ സകലമാന മാര്‍ക്സിസ്റ്റുകാര്‍ക്കും പ്രബുദ്ധരായ മറ്റു ചില്ലറ ആളുകള്‍ക്കും വളരെ വ്യക്തമായും ശക്തമായും അറിയാവുന്ന കാര്യമാണ് കുടുങ്ങുക കടവുള്‍ ശിവദാസനും കാര്‍ത്തികേയനുമാണെന്ന വസ്തുത.

വിപ്ലവകാരികളെ സംശയിക്കുന്നവരുടെ തലയ്ക്കാണ് തകരാര്‍. അതുകൊണ്ടാണ് പ്രപഞ്ചസത്യം പിണറായി ഫയലില്‍ തന്നെ എഴുതിവെച്ചത്. പദ്ധതിയെ എതിര്‍ത്ത വരദാചാരിക്ക് മറുപടിയായി സഖാവു എഴുതിയത് മഹാസത്യമായിരുന്നു – “നിങ്ങളുടെ തലയാണ് പരിശോധിക്കേണ്ടത്“.

വിപ്ലവകാരികളുടെ കരങ്ങള്‍ എപ്പോഴും പരിശുദ്ധമായിരിക്കുന്നതുകൊണ്ടു മഹാനായ അലക്സാണ്ടറുടെ അവസ്ഥ സംജാതമാവുകയില്ല.ലോകം വെട്ടിപ്പിടിച്ച അലക്സാണ്ടറുടെ അവസാനത്തെ ഒരേയൊരാഗ്രഹം തന്റെ ഇരുകൈകളും കുഴിയില്‍ മലര്‍ത്തിവെക്കണമെന്നതു മാത്രമായിരുന്നു. ലോകം വെട്ടിപ്പിടിച്ചെടുത്ത കൈകള്‍ പരിശുദ്ധമാണെന്ന് തന്റെ ജനത കണ്ടറിയുവാന്‍ വേണ്ടി മാത്രം.ബൂ‍ര്‍ഷ്വാ അലക്സാണ്ടറുടെ ആയൊരു ഗതികേട് ഏതായാലും സഖാക്കള്‍ക്കുണ്ടാവുകയില്ല.

ജന്മനാ സത്യസന്ധന്മാരായിട്ടുകൂടി സഖാക്കള്‍ എന്തുകൊണ്ട് അന്വേഷണം വേണ്ടെന്നു പറഞ്ഞു എന്നൊരു സംശയം ചില ആളുകള്‍ക്കുണ്ട്. അക്കൂട്ടര്‍ നല്ല കമ്മ്യൂണിസ്റ്റുകാരല്ലെന്നുമാത്രമല്ല പ്രതിവിപ്ലവകാരികളായിരിക്കുകയും ചെയ്യും.

സഹജീവി സ്നേഹവും മാര്‍ക്സിസ്റ്റുകാര്‍ക്ക് ലേശം കൂടുതലാണ്. അതുകൊണ്ടുണ്ടാവുന്ന ആപത്ത് ചില്ലറയൊന്നുമല്ല. വെറുതേ കടവുളിനെയും കാര്‍ത്തികേയനേയും പിടിച്ചകത്തിടണോ?  

ഹൃദയമുള്ളവര്‍ക്കേ കമ്മ്യൂണിസ്റ്റാകാന്‍ കഴിയൂ എന്നാണ് പ്രമാണം. അതുകൊണ്ടാണ് പണ്ടേതോ കണ്ടുകൂടാത്തവന്‍ – 20ല്‍ കമ്മ്യൂണിസ്റ്റായില്ലെങ്കില്‍ നിങ്ങള്‍ക്ക് ഹൃദയമില്ല 40ല്‍ കമ്മ്യൂണിസം വിട്ടില്ലെങ്കില്‍ തലച്ചോറുമില്ലെന്ന് പറഞ്ഞത്.

ഹൃദയം പാര്‍ട്ടിയിലെ ചെറുപ്പക്കാര്‍ക്കു ആവശ്യത്തിലധികം ഉള്ളതിന്റെ തെളിവാണ് ഒരു സ്കൂള്‍ മാഷെ ക്ലാസ് റൂമില്‍ പിഞ്ചുപിള്ളേരുടെ മുന്നിലിട്ട് വെട്ടിനുറുക്കി സാമ്രാജ്യത്വആഗോള്‍വല്‍ക്കരണബൂര്‍ഷ്വാ വിരുദ്ധപ്പോരാട്ടം ശക്തിപ്പെടുത്തിയത്.

ബുദ്ധിയുണ്ടെന്നതിന്റെ തെളിവാണ് കേസിലെ പ്രതികളെല്ലാം കഴുമരത്തില്‍നിന്നും രക്ഷപ്പെട്ട് ഇപ്പോള്‍ ഫാസിസ്റ്റുവിരുദ്ധ പോരാട്ടത്തില്‍ മുഴുകിയിരിക്കുന്നത്.

ഇനി ചെയ്യാനുള്ളതിനു ബുദ്ധിതന്നെ ധാരാളമാണ്. ദില്ലിയില്‍ എല്ലാം തീരുമാനിക്കുന്ന ഒരു മാഡമുണ്ട്. മഹാത്മജിയെ ബഹുദൂരം പിന്നിലാക്കിയ ത്യാഗത്തിന്റെ വനിതാരുപം. മഹാത്മോണിയാ സന്നിദ്ധിയില്‍ നാലു തേങ്ങ കാരാട്ട് മുട്ടിയാല്‍ ഭരണകൂടം കൊഴിഞ്ഞുവീഴില്ലെങ്കിലും ലാവ്ലിന്‍ വോളിബോളിലെ തുടക്കം പോലെ ലവ്ഈച്ചാകും.

സംഘപരിവാരങ്ങള്‍ക്കും സ്തുതി. ചേകന്നൂര്‍ തിരോധാനം അന്വേഷിച്ച സി.ബി.. വീരഗാഥ മുന്നിലുണ്ട്. അവസാനം ചത്തത് സി.ബി.ഐയോ കൊല്ലപ്പെട്ടത് ചേകന്നൂരോ എന്ന് വെറ്റിലപ്രശ്നം വച്ചുനോക്കേണ്ട് ഗതിയായിരുന്നു പരിവാരങ്ങള്‍ക്ക്. സംശയമുള്ളവര്‍ പരമപൂജനീയ അടല്‍ജിയോടു തന്നെ ചോദിച്ചുനോക്കുക.

അതുകൊണ്ട് നാലുമുക്കാലുണ്ടാക്കിയ മഹാന്മാര്‍ക്കെല്ലാം മനസ്സമാധാനമായിരിക്കാം. ലാലുമതേതര പ്രതിഭയുടെ കോടികളുടെ ഉറവിടം നല്ല നാല് അകിടുകളാണെന്ന വസ്തുത ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും അംഗീകരിച്ച സ്ഥിതിക്ക് ഒന്നും ഭയക്കേണ്ടതില്ല. ഇതിത്ര നല്ല കച്ചവടമാണെങ്കില്‍ വെറ്റിലപാക്കുകടവരെ നടത്താന്‍ തയ്യാറായ അംബാനിമാരും നാരായണമൂര്‍ത്തിയുമെല്ലാം എന്തുകൊണ്ട് ഗോപാലനം തുടങ്ങുന്നില്ലെന്നു ആരും ചോദിച്ചിട്ടുമില്ല.

അതുകൊണ്ട് വിപ്ലവകാരികളാരും ടെന്‍ഷനടിക്കരുത്. ഭൂമി സൂര്യനെ ചുറ്റുന്നതുകൊണ്ടാണല്ലോ രാവും പകലും ഉണ്ടാവുന്നത്. കാരാട്ട് സോണിയയെ ചുറ്റുന്നതുകൊണ്ടാണ് ഭരണകൂടം കൊഴിഞ്ഞുവീഴാത്തതും. കൊഴിഞ്ഞുവീഴാതിരിക്കണമെങ്കില്‍ലാവ്ലിന്‍’. കൊഴിഞ്ഞുവീണാല്‍ പിന്നെന്ത് ലാവ്ലിന്‍. സഖാക്കളേ ലാത്സലാം. 

ഡിസംബര്‍ 1, 2006

മനോരമയില്‍ മാധവന്റെ മയക്കുവെടി

Filed under: Articles — nithyan @ 9:41 am

ജ്ഞാനത്തിന്റെ മിന്നലാട്ടം അരിയപെരിയെ പോവാത്തതുകൊണ്ട് എന്‍.എസ്. മാധവന്റെ ‘വെള്ളിടി‘ക്ക് ഒരു പൊയ്‌വെടിയുടെ ഫലമാണ്  ഉണ്ടാവുക.   പര്‍ദയും ജനാധിപത്യവും എന്ന പേരില്‍ ഇന്നത്തെ മനോരമയിലെഴുതിയ ലേഖനമാണ് വിഷയം.

മുഖം മറയ്ക്കുന്ന പര്‍ദ്ദയും ധരിച്ചുവന്നു 7നും 11നുമിടയിലുള്ള പിള്ളാരെ പഠിപ്പിക്കുന്നതില്‍ നിന്നും ടീച്ചറെ ഇംഗ്ലണ്ടിലെ അധികൃതര്‍ വിലക്കി.  11 വയസ്സുവരെയുള്ള പിള്ളാരുടെ മുന്‍പില്‍ മുഖം മറക്കേണ്ട കാര്യമില്ലെന്ന് ഗ്രന്ഥത്തിലുള്ളതുകൊണ്ടു ഐഷാ അസ്മിയെ പുടത്താക്കിയതില്‍ മതമേധാവികള്‍ക്കും എതിര്‍പ്പില്ല.

എന്നാല്‍ ഈ പര്‍ദ്ദക്കാര്യം ബ്രിട്ടനില്‍ പര്‍ദ്ദവിരുദ്ധവികാരം ആളിക്കത്തിച്ചു.  സംഗതി ഗുരുതരം.  എന്നെക്കാണാന്‍ വരുന്ന പെണ്ണൊരുത്തിയും മുഖം മൂടിക്കെട്ടി വരരുതെന്ന് ജാക്ക് സ് ട്രോയുടെ ഫത്വ നിലവില്‍ വന്നു.  എല്ലാം കൂടി പര്‍ദ്ദയിട്ട ബ്രിട്ടന്‍ വേണോ പര്‍ദ്ദയില്ലാത്ത ബ്രിട്ടന്‍ മതിയോ എന്ന ചര്‍ച്ച പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

അപ്പോ വെളുത്ത സായിപ്പന്മാരുടെ ചര്‍ച്ചയില്‍ കറുത്ത സായിപ്പന്മാര്‍ വലിഞ്ഞുകയറുന്നത് സ്വഭാവികം.  ബ്രഹ്മണനെപ്പൊലെയാണ് സായിപ്പും.  ജന്മം കൊണ്ടല്ല ആരും സായിപ്പാവുക കര്‍മ്മം കൊണ്ടാണ്.  അതുകൊണ്ട് ആരുമാരും മടിച്ചുനില്‍ക്കേണ്ടതില്ല.

ഒരു മുഖം ഉണ്ടാക്കിയെടുക്കുന്നതിലും  ബുദ്ധിമുട്ട് അതു മറ്റുള്ളവരില്‍ നിന്നും മറച്ചുപിടിക്കാനാണ്.  അല്ലെങ്കിലും മുഖത്തെക്കാളും ഉപകാരം മുഖമ്മൂടികൊണ്ടാണ്.

“ഒരു പരിഷ്കൃത ജനാധിപത്യ സമൂഹം അവരുടെ ഇടയില്‍ ജീവിച്ചുപോകുന്ന ഏറ്റവും ചെറിയ ന്യൂനപക്ഷങ്ങളുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും എങ്ങിനെയാണ് മാനിക്കേണ്ടതെന്ന് അമീഷുകളോട് അവിടുത്തെ കോടതിയും സര്‍ക്കാരും കാണിച്ച സഹിഷ്ണുത എനിക്കും മനസ്സിലാക്കിത്തന്നു”. മാധവന്റെ വാക്കുകള്‍.

അമേരിക്കയിലെ അമീഷുകളെങ്ങിനെയാണ് ജീവിക്കുന്നതെന്നും മാധവന്‍ സത്യസന്ധമായി  വിവരിച്ചിട്ടുണ്ട്.  അതായത് അവരുടേതായ ഒരു ലോകത്ത് അവരുടെ സ്വന്തം നിയമങ്ങള്‍ പ്രകാരം ജീവിക്കുന്നു.  സര്‍ക്കാരിന്നു അവരുമായി ഇട്പാടുകളില്ല.  അവര്‍ക്ക് സര്‍ക്കാരുമായും. 

ഹജ്ജിന് സബ്സിഡി വേണമെന്ന് ഏതെങ്കിലും അമീഷ് പറഞ്ഞതായി മാധവന്‍ കേട്ടിട്ടുണ്ടോ?  ഉന്നതവിദ്യാഭ്യാസത്തിനു സംവരണം വേണമെന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും പറയുന്നവരെ ഏതു ബുദ്ധി വച്ചിട്ടാണ് മാധവന്‍ കൊണ്ടുപോയി സര്‍ക്കാരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാത്ത അമീഷുകളുമായി തരതമ്യം ചെയ്തുകൊടുത്തത്?

അമീഷുകളോട് താരതമ്യം ചെയ്യുവാന്‍ കേരളത്തില്‍ ഒരു വിഭാഗമുണ്ടായിരുന്നു – ആദിവാസികള്‍.  അവരുടെ കാട് അവരുടെ ജീവിതരീതി. അവരെ കാട്ടില്‍ കയറി നമ്മള്‍ വെടിവെച്ചിട്ടതല്ലാതെ അവരാരെയെങ്കിലും സൂക്ഷിച്ചുനോക്കിയ ചരിത്രം പൊലുമില്ല.  അവരുടെ മണ്ണ് അവര്‍ക്കുവേണമെന്നല്ലാതെ റിസര്‍വേഷന്‍ വേണമെന്നും  പ്രത്യേക് സിവില്‍ കോഡ് വേണമെന്നും ആദിവാസി പറഞ്ഞിട്ടില്ല.

ആനയെക്കൊണ്ടുപോയി ആട്ടാലയില്‍ കെട്ടിക്കൊടുക്കന്‍ നോക്കരുത്.

നവംബര്‍ 28, 2006

കവിത്വം അഴീക്കോടിന്റെ ദിവ്യദൃഷ്ടിയില്‍

Filed under: Articles — nithyan @ 11:40 am

സാദാ മനുഷ്യരും സംസ്കാരിക നായകരും തമ്മില്‍ അജഗജാന്തരമുണ്ടു.  സാദാമനിതന്‍ അജമാണെങ്കില്‍ സാംസ്കാരിക നായകന്‍ ഗജമാണ്‌. 

അജത്തിന്റെ പ്രയാണം അവസാനിക്കുക അറവുശാലയിലാണ്‌. ഗജത്തിന്റേത് വാരിക്കുഴിയിലും. 

അജം പോകുന്ന വഴിയേ ഗജത്തിന് ഗമിക്കാന്‍ പറ്റിയെന്നു വരില്ല. ഗജം പോകുന്ന മാര്‍ഗത്തില്‍ ചരിക്കുവാന്‍ അജത്തിനു പ്രയാസമൊട്ടില്ലതാനും.

സമൂഹത്തിന്റെ ആരോഗ്യത്തിന് അജമാംസരസായനം ഉണ്ടാക്കിക്കഴിക്കുന്ന ഒരു പതിവുണ്ട്. എന്നാല്‍ വീരപ്പസംഹിതയില്‍പ്പോലും ഗജമാംസരസായനം എന്നൊന്നിനേപ്പറ്റി പരാമര്‍ശിക്കുന്നില്ല.

ഗജം ചത്താലും ജീവിച്ചാലും രണ്ടുവെടി എന്നാണ് ചൊല്ല്. ആദ്യത്തേത് സര്‍ക്കാര്‍ മയക്കുവെടി അക്കാഡമി അവാര്‍ഡിന്റെ രൂപത്തില്‍ മസ്തകം ലക്ഷ്യമാക്കി. രണ്ടാമത്തെത് ചരിഞ്ഞാലുള്ള ആചാരവെടി.

ഈ രണ്ടുവെടിക്കുള്ള ചിലവും വഹിക്കുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം അജത്തിനാണ്.  മോശമില്ലാതെ ഖജനാവിലേക്കു ചുരത്തിക്കൊടുക്കണം.

അജഗജസാമ്യം എന്നുപറയുവാന്‍ ഒരൊറ്റ സംഗതിയേയുള്ളൂ. രണ്ടിന്റേയും തലയിലിരിപ്പും തലയിലെഴുത്തും. തലയില്‍ ഘനമുള്ളവരാണ് തലകുനിക്കുക. തലയിലൊന്നുമില്ലാത്തവര്‍ക്ക് ആയൊരു ഗതികേടുണ്ടാവുകയില്ല. 

തിടമ്പേന്തിയ ആന കൊന്നാലും തല കുനിക്കുകയില്ല. ഒണക്കുമത്തിപോലത്തൊരു പാപ്പാന്‍‌ പറമ്പിലുണ്ടായാല്‍‌ മതി. സംസ്കാരിക നെടുനായകത്തിടമ്പേന്തിയ തല അതുകൊണ്ടുതന്നെ താഴണമെന്നൊരഭിപ്രായം ആര്‍ക്കുമുണ്ടാവുകയില്ല.

ആ തിടമ്പുമേന്തി സാംസ്കാരിക കേരളത്തിന്റെ ചുടലയ്ക്ക് വലംവെയ്ക്കുന്ന ആ ഗജരാജനില്ലാതെ പിന്നെ മലയാളികള്‍ക്കെന്തു സാംസ്കാരികാഘോഷം.

മാഷ് ഒരു ഭാരിച്ച ഉത്തരവാദിത്വം കൂടി ഏറ്റെടുത്തിരിക്കുകയാണ്‌.  കേരളത്തിലേ മന്ത്രിമാരുടെ കലാപവാസനകള്‍ കൂലംകഷമായി പഠനവിധേയമാക്കി ആര്‍ക്കെല്ലാം കവിത്വമുണ്ട്‌ എന്നുകണ്ടെത്തുക. ആ മഹാസത്യം ലോകത്തോടു വിളിച്ചും പറയുക. എല്ലാവര്‍ക്കും അതൊന്നും പറ്റിയെന്നുവരില്ല.

മനിതരില്‍ മഹാന്മാര്‍ക്കുമാത്രമുള്ള സിദ്ധി എന്നു വേണമെങ്കില്‍ വിളിക്കാം.  അവര്‍ വാക്കിനു ചാക്കിന്റെ വിലയാണു കല്പിക്കുക.

പണ്ടു ചാണ്ടി വാഴും കാലം. അക്കാദമി ഒരു മയക്കുവെടി വെച്ചു. കൊണ്ടത് അഴീക്കോടിന്റെ മസ്തകത്തില്‍.  ചാണ്ടിയുടെ കഷ്ടകാലത്തിനു വെടിവെച്ച തോക്കിന്റെ തകരാറുകൊണ്ട്‌ ബോധം വരുമ്പോഴേക്കും മദമിളകി.

ഒരൊറ്റ അലര്‍ച്ചയാണ്‌ പിന്നെ – ചാണ്ടിയുടെ കൈയ്യില്‍ നിന്നും അവാര്‍ഡു വാങ്ങുകയില്ല. കൈകൂടാതെ മനുഷ്യനു മറ്റുചില അവയവങ്ങള്‍ കൂടിയുള്ളതുകൊണ്ട് അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല. ചാണ്ടിതന്നെ കൊടുത്തു. മാഷുതന്നെ വാങ്ങി.

വഷളത്തരാന്തം കവിത്വം എന്നാണു പ്രമാണം. ചില വിഡ്ഡികള്‍‌ ഇതു നാടകാന്തം കവിത്വം എന്നാണെന്നു തെറ്റിദ്ധരിചിട്ടുണ്ട്‌.

“വായ്ക്ക് തോന്നിയത്‌ കോതക്ക്‍ പാട്ട്‌“ എന്ന സിദ്ധാന്തം സാംസ്കാരിക കേരളത്തിനു സംഭാവന ചെയ്ത മങ്കയാണല്ലോ കോത.  അപ്പോള്‍‌ ഇനി ഒരു കോത മെമ്മോറിയല്‍ അവാര്‍ഡും കൂടി ഏര്‍പ്പെടുത്തിക്കൊടുക്കാവുന്നതേയുള്ളൂ.  “വായ്ക്ക് തോന്നിയത്‌ കോതക്ക്‍ പാട്ട്‌“ എന്ന സിദ്ധാന്തത്തിന്റെ യഥാര്‍ഥ പ്രയോക്താക്കള്‍ക്കായി.

ഈ ഭാരിച്ച ഉത്തരവാദിത്വമെല്ലാം നിര്‍വഹിച്ച് സമയം ബാക്കി പിന്നേയും കാണുകയാണെങ്കില്‍ ഒരു എളിയ നിര്‍ദ്ദേശം മാഷെ.    പ്രതിപക്ഷത്തെ ആര്‍ക്കെല്ലാം കപിത്വമുണ്ടെന്നും കൂടി കണ്ടെത്തുവാനുള്ള ഒരു എളിയ ശ്രമം കൂടി.

നവംബര്‍ 8, 2006

സദ്ദാമിനെ കണ്ട കുരുടന്‍‌മാര്‍

Filed under: Malayalam — nithyan @ 10:39 am

സദ്ദാം ഹുസൈനെ ഉദാരമായി തൂക്കിക്കൊല്ലുവാന്‍ വിധിച്ചിരിക്കുകയാണ് ഇറാഖില്‍. നാടെങ്ങും പ്രതിഷേധ പ്രകടനങ്ങളും ഇറാഖില്‍ പുട്ടിനു പീരപോലെ ആഹ്ലാദപ്രകടനങ്ങളും അരങ്ങുതകര്‍ക്കുന്നു. 

അമേരിക്കക്കു വിധി തികച്ചും സ്വാഗതാര്‍ഹംഅക്കൂട്ടരെ സംബന്ധിച്ചിടത്തോളം ലോകത്തെ തിന്മയുടെ മൊത്തക്കച്ചവടക്കാരനാണ് അസ്തുവാകുന്നത്‌ പണ്ട്‌ കരുണാമയനായ പിതാവ് ബുഷ്‌ വരം കൊടുത്തുപോയ ഭസ്മാസുരന്‍.

നന്മതിന്മകളില്ലാത്ത്  ലോകത്തേക്ക്‌ സദ്ദാം യാത്രയാകുന്നതോടെ അമേരിക്കയ്‌ക്ക്‌ തിന്മയുടെ മൊത്തക്കച്ചവടക്കാരന്റെ ഭീഷണി ഒഴിവായിക്കിട്ടി.  തിന്മയുടെ നിര്‍മാതാവെന്ന നിലയില്‍‌ ബുഷിന്റെ ജീവിതം പിന്നെയും ബാക്കി.  ലോകസേവാര്‍‌ത്‌ഥം തിന്മയ്ക്കെതിരായ് യുദ്ധം നയിക്കുവാന്‍‌.

ഉടുതുണിയില്ലാത്ത സുഡാനിലെ പിള്ളാരെ മെഷീന്‍‌ ഗണ്ണുകൊണ്ട്‌ നാണം മറക്കാന്‍‌ പഠിപ്പിച്ചത് സദ്ദാമാണോ?സായിപ്പിന്റെ നാടുകളില്‍‌ തന്നെ  ഈയടുത്തുനടന്ന ഒരു ആഭിപ്രായ വോട്ടെടുപ്പില്‍‌ ഭൂരിഭാഗവും പറഞ്ഞത് ലോകസമാ‍ധാനത്തിനു സദ്ദാമിനെക്കാളും ഭീഷണി ബുഷാണെന്നാണ്.  

സദ്ദാമിന് മരണമാല്യം ചാര്‍ത്തിക്കൊടുക്കുവാന്‍‌  തീ‍രുമാനിച്ച വിധിയെ നമ്മുടെ മൊത്തം നേതാക്കള്‍‌ നോക്കിക്കണ്ടു. കുരുടന്‍‍‌മാര്‍‌ പണ്ട്‌ ആനയെ കണ്ടതിലും ഒന്നുകൂടി മെച്ചപ്പെട്ട പ്രതികരണങ്ങളാണ് പിന്നെ വന്നത്‌.ഇന്ത്യ ഇടപെട്ട്‌ മരണമാല്യം തല്ക്കാലം ഒഴിവാക്കി കൂടിയാല്‍‌  ഒരു വരണമാല്യം എന്ന ജീവപര്യന്തം സംഘടിപ്പിച്ചുകൊടുക്കുകയാണ്  വേണ്ടത്‌.

വിധിപറഞ്ഞ ജഡ്ജി പെന്നിന്റെ മുന കുത്തിയൊടിക്കുന്നതിനും മുമ്പേ കാരാട്ട്‌ പ്രതിഷേധിച്ചു. ഒരു ഭാഗത്തു അമേരിക്കയാവുമ്പോള്‍‌ പ്രത്യേകിച്ച്‌ പി.ബി കൂടേണ്ട കാര്യമൊന്നുമില്ല. റഷ്യന്‍‌‌ വിപ്ലവം നടന്ന അന്നുണ്ടാക്കിവച്ച അച്ചെടുത്തു നിരത്തിയാല്‍‌ മതി.

വിദേശത്തു നടക്കുന്ന സംഗതികളെ ഒരു രാജ്യം വിലയിരുത്തുന്നതിനു ചില  മാനദണ്ഡങ്ങളുണ്ട്‌.  സാദാ പ്രതികരണം പോലെയല്ല.  ഹൃദയത്തിന് കാര്യമായ റോളില്ല. പ്രതികരിക്കുമ്പോഴും വക്താവിന്റെ ഹൃദയം പ്രവര്‍‌ത്തിക്കണമെന്നുമാത്രം. പ്രതികരിക്കേണ്ടത്‌ തലച്ചോറുകൊണ്ടാണ്.

അതുകൊണ്ടുതന്നെ വിദേശകാര്യവകുപ്പ്‌ ഒരു കുടം ഗംഗാജലവുമായി പുറപ്പെടുമ്പൊഴേക്ക്‌  സ്വാഭാവികമായും തീയ്യ്‌ പണിമുഴുമിപ്പിച്ച്‌ പെന്‍‌ഷന്‌ അപേക്ഷ കൊടുത്തുകാണും.

പ്രകാശ്‌കാരാട്ട്‌ അസ്സല്‍‌ കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ട്‌ ഒന്നു മാറി ചിന്തിച്ചു. അതായത് അധികാരം പോയതോടുകൂടി സദ്ദാം എന്തായി? വെറും പ്രജ അഥവാ ദരിദ്രവാസി കോമ്രേഡ്‌. അപ്പോള്‍‌ കൊല്ലേണ്ടത്‌  ഇങ്ങിനെയാണോ? ഇപ്പോഴുള്ളതു പിരിച്ചുവിട്ട്‌ അവിടേയും കേരളത്തിലേതുപോലൊരു ജനകീയ പോലീസ് സേന രുപീകരിക്കുക.  തികച്ചും ജനകീയമായതുകൊണ്ട്‌ അവരുടെ തലമുട്ടുകണ്ടാല്‍‌ തന്നെ സദ്ദാം ഓട്ടം തുടങ്ങും. മതഭ്രാന്തനെക്കണ്ട പേപ്പട്ടിയെപ്പോലെ. വല്ല എണ്ണക്കിണറിലോ യൂഫ്രട്ടീസിലോ ഓട്ടം താമസിയാതെ അവസാനിക്കുകയും ചെയ്യും. പിന്നെ സദ്ദാമിന്റെ അസ്വാഭാവിക മരണത്തിന് കണ്ടാലറിയാത്ത കുറേ പോലീസുകാരുടെ പേരിലും കണ്ടാലറിയാവുന്ന 10 ബൂര്‍‌ഷ്വകളുടെ പേരിലും കാലാകാലത്തേക്കു വ്യവഹാരവും. ഇതാണ് ശരിയായ രീതി. ശരിയത്തിനേക്കാളും ഒന്നുകൂടി മെച്ചപ്പെട്ട ശിക്ഷാ നടപടി.

സദ്ദാമിന്റെ പ്രതിമ നിലം‌പൊത്തിയപ്പോള്‍‌ ഇറാഖില്‍‌ ആദ്യം ആഹ്ലാദപ്രകടനം നടത്തിയത്  കമ്മ്യൂണിസ്റ്റുകാരായിരുന്നു. അഭിവാദ്യം അര്‍‌പ്പിച്ചതാകട്ടെ യാങ്കികള്‍‌ക്കും. അവര്‍‌ക്ക്‌ 25 വര്‍‌ഷത്തിനിടെ തല വെളിച്ചം കാട്ടുവാന്‍‌ പറ്റിയത്‌ അന്നായിരുന്നു. മുഖപത്രം പുറത്തിറക്കുവാനും. സദ്ദാമിന്റെപേരിലെ ആദ്യത്തെ കേസുതന്നെ ഒരു കമ്മ്യൂണിസ്റ്റുനേതാവിനെ കൊന്നതിനാണ്.

ഇനി ഈ വാര്‍‌ത്ത ഏതെങ്കിലും മാധ്യമസിന്ധിക്കേറ്റുകളുടെ സംഭാവനയായിക്കൂടെന്നുമില്ല. ഏതായാലും തല്ക്കാലം ഈ വിവരം അവരറിയാത്തതാണ് നല്ലത്‌.

അതുകൊണ്ടാണ്‍ പറഞ്ഞത്‌ ചാവുന്നത്‌ അപ്പനാണെങ്കില്‍‌ ആദ്യം പരതേണ്ടത്‌ പെട്ടിയാണ്. കരച്ചില്‍‌  അതിനനുസരിച്ച രാഗത്തില് പിന്നീട്‌ ചിട്ടപ്പെടുത്താവുന്നതേയുള്ളൂ. പ്രസ്ഥാനം തികച്ചും മതേതരമാവുമ്പോള്‍‌ ഇങ്ങിനെ ചില്ലറ പ്രശ്നങ്ങളുണ്ട്‌. പഞ്ചായത്തുതലം തൊട്ട്‌  ദേശീയതലം വരെയുള്ള മതഭ്രാന്തന്‍‌മാരുടെ സെന്‍‌സസ്‌ എടുത്ത ശേഷമായിരിക്കും സുചിന്തിതമായ പാര്‍‌ട്ടി വെളിപാടുകള് പുറത്തുവരിക.

വിചാരണാവേളയില് ഒരാള്‍‌ മൊഴികൊടുത്തത്‌  തടവറയിലെ ഇലക്ട്രിക്‌ ഗ്രൈന്‍ഡറില്‍‌ കുറെ ചോരയും തലമുടിയും കണ്ടു എന്നാണ്. ഒരു വനിതയുടെ മൊഴിയാവട്ടെ അവരെ നഗ്നയാക്കി എന്തൊക്കെ ചെയ്യാന്‍‌ പറ്റുമോ അതൊക്കെ ചെയ്തതുകൂടാതെ  ഷോക്കുമടിപ്പിച്ചുകൊടുത്തു എന്നും. ഇലക്ട്രിസിറ്റി ബില്ലു കൊടുക്കാഞ്ഞത്‌ പരമഭാഗ്യം.

സദ്ദാമിന്റെ കഥ കഴിക്കണമെന്ന കാര്യത്തില്‍‌ സായിപ്പിനെക്കാളും നിര്‍‌ബന്ധം അറബികള്‍‌ക്കുതന്നെയാണ്. എങ്ങിനെ കൊല്ലണമെന്ന കാര്യത്തിലേയുള്ളൂ അഭിപ്രായവ്യത്യാസം. തൂക്കു ദണ്ഡനൈയെക്കാളും ഒരുപിടികൂടി മെച്ചപ്പെട്ട സമ്പ്രദായമാണ് അറബ്‌ലോകത്ത്‌. ഒന്നുകില്‍‌ കല്ലെറിഞ്ഞു കൊല്ലുക്. അല്ലെങ്കില്‍‌  സമ്പൂര്‍‌ണ ബഹുമതികളോടെ ഖുറാന്‍‌ പാരായണസഹിതം തലയറുക്കുക.

സദ്ദാമിന്റെ കൈകൊണ്ട്‌  കഥ കഴിഞ്ഞ മുഴുവനാളുകള്‍‌ക്കും നാട്ടാചാരപ്രകാരം വിട്ടുകൊടുക്കുകയാണെങ്കില്‍‌  അറേബ്യയില്‍‌ കല്ല്‌ പുറത്തുനിന്നും ഇറക്കേണ്ടിവരും. പണ്ട് സദ്ദാം ചെയ്യിച്ചപോലെ ഗ്രൈന്‍ഡറിലിട്ട്‌  അരക്കുവാനും ഇനി സാധിക്കുകയില്ല. വൈദ്യുതപ്രവാഹം ഇനി സമീപഭാവിയിലൊന്നും സാധ്യതയില്ല.

അമേരിക്കയിലൊട്ടു കൊണ്ടുപോയി വിചാരണ ചെയ്താല്‍‌ ഇതുവല്ലതും നടക്ക്വോ? അതുകൊണ്ടു മാനം‌മര്യാദയായി ഇറാഖിനുതന്നെ വിട്ടുകൊടുത്തു.

ഇറാഖ്‌ സ്വന്തം കാലില്‍‌ നില്‍ക്കാന്‍‌ മാത്രമല്ല നൃത്തം ചവുട്ടാന്‍‌കൂടി പഠിച്ചതിന്റെ തെളിവാണ് പ്രസിഡണ്ടിനെ തൂക്കിക്കൊല്ലാനുള്ള് വിധി. ഇനി ഞമ്മളുടെ സഹായം വേണ്ടെന്നതിന് വേറെന്ത്‌ തെളിവാണ് വേണ്ടത്‌? എണ്ണ വിറ്റു പണം കുന്നുകൂടി. ബുദ്ധി മാത്രം ദാരിദ്ര്യരേഖയ്ക്ക് താഴെ.

നിത്യന്‍

Blog at WordPress.com.